(www.thalasserynews.in)രാജസ്ഥാനിലെ കോട്ടയിൽ വീട്ടിലേക്ക് പോകുന്നതിനിടെ ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യുവാവ് കനാലിൽ ചാടി ജീവനൊടുക്കി.

കോട്ട ജില്ലയിലെ ചെച്ചാട്ട് ടൗണിൽ താമസിക്കുന്ന നിക്കി എന്ന രഘുനന്ദൻ (28) ആണ് ആത്മഹത്യ ചെയ്തത്.
ഞായറാഴ്ച വൈകിട്ട് സകത്പുരയിൽ ഭാര്യ വീട്ടിൽ നിന്നും തിരികെ സ്വന്തം വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം.
കാറിൽ വെച്ച് രഘുനന്ദനും ഭാര്യ പിങ്കിയും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു.
സംഭവം നടക്കുമ്പോൾ ഭാര്യ പിങ്കിയും മൂന്ന് കുട്ടികളും കാറിലുണ്ടായിരുന്നു. വഴക്കിനിടെ പ്രകോപിതനായ യുവാവ് പെട്ടന്ന് കാർ നടുറോഡിൽ നിർത്തി പുറത്തിറങ്ങി.
പിന്നാലെ റോഡിന് സൈഡിലുള്ള കനാലിലേക്ക് എടുത്തുചാടുകയായിരുന്നുവെന്നാണ് ഭാര്യ നൽകിയ മൊഴി. അപ്രതീക്ഷിതമായുള്ള ഭർത്താവിന്‍റെ പ്രവൃത്തിയിൽ ഞെട്ടിയ ഭാര്യ ഉടനെ തന്നെ പൊലീസിൽ വിവരമറിയിച്ചു.
പൊലീസ് ഉടനെ സ്ഥലത്ത് എത്തിയെങ്കിലും നേരം ഇരുട്ടിയതോടെ രക്ഷാപ്രവർത്തനം മന്ദഗതിയിലായി.
പിന്നീട് 10 മണിക്കൂറിന് ശേഷം തിങ്കളാഴ്ച രാവിലെ, യുവാവ് ചാടിയ സ്ഥലത്ത് നിന്നും 2 കിലോമീറ്റർ അകലെ കനാലിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
കുടുംബ തർക്കവുമായി ബന്ധപ്പെട്ട് ഞായറാഴ്ച രഘുനന്ദൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു. പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഭജൻ അവതരിപ്പിക്കുന്ന ഗ്രൂപ്പുകളിലെ നർത്തകിയായിരുന്നു രഘുനന്ദന്‍റെ ഭാര്യ പിങ്കിയെന്ന് പൊലീസ് പറഞ്ഞു.
ഇവർക്ക് ആദ്യ വിവാഹത്തിൽ 3 മക്കളുണ്ട്. ഈ കുട്ടികളും രഘുനന്ദനും പിങ്കിക്കുമൊപ്പമാണ് താമസിച്ച് വന്നിരുന്നത്.
സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും യുവാവിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായും പൊലീസ് അറിയിച്ചു.
Argument with wife; Young man jumps into canal after stopping car in middle of road