---
title: "മുഴപ്പിലങ്ങാട്ടെ ബിജെപി  പ്രവർത്തകൻ സൂരജ് വധക്കേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം ; 11ാം പ്രതിക്ക് 3 വർഷം കഠിനതടവ്"
english_title: "8 accused in the Muzhappilangade BJP worker Sooraj murder case sentenced to life imprisonment; 11th accused gets 3 years rigorous imprisonment"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/278646/8-accused-in-the-muzhappilangade-bjp-worker-sooraj-murder-case-sentenced-to-life-imprisonment-11th-accused-gets-3-years-rigorous-imprisonment"
published_at: "2025-03-24T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e0f5495e1f2_mkmkmk.jpg"
keywords: []
---

# മുഴപ്പിലങ്ങാട്ടെ ബിജെപി  പ്രവർത്തകൻ സൂരജ് വധക്കേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം ; 11ാം പ്രതിക്ക് 3 വർഷം കഠിനതടവ്

> **Lead Summary:** **തലശ്ശേരി :**സി.പി.എം. അനുഭാവിയും പിന്നീട് ബി ജെ പിയുടെയും, ആർ എസ് എസിൻ്റെയും സജീവ പ്രവർത്തകനായി മാറുകയും ചെയ്ത മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജ് വധക്കേസിൽ പ്രതികളായ സിപിഎം പ്രവർത്തകർക്ക് 8 സി പി എം പ്രവർത്തകർക്ക് ജീവപര്യന്തം. 11ാം പ്രതിക്ക് 3 വർഷം കഠിനതടവ്.

## Article Content

**തലശ്ശേരി :**സി.പി.എം. അനുഭാവിയും പിന്നീട് ബി ജെ പിയുടെയും, ആർ എസ് എസിൻ്റെയും സജീവ പ്രവർത്തകനായി മാറുകയും ചെയ്ത മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജ് വധക്കേസിൽ പ്രതികളായ സിപിഎം പ്രവർത്തകർക്ക് 8 സി പി എം പ്രവർത്തകർക്ക് ജീവപര്യന്തം. 11ാം പ്രതിക്ക് 3 വർഷം കഠിനതടവ്.

കൊലപാതകം, വധഗൂഡാലോചന വകുപ്പുകളിൽ പ്രതികൾ കുറ്റക്കാരാണെന്ന് തലശ്ശേരി ജില്ല  സെഷൻസ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ജില്ലാ സെഷൻസ് ജഡ്ജ്  കെ.ടി നിസാർ അഹമ്മദ് ആണ് വിധി പ്രഖ്യാപിച്ചത്. 2005 ആഗസ്റ്റ് 7 ന് രാവിലെ 8.40 ഓടേ മുഴപ്പിലങ്ങാട് ടെലിഫോൺ ഭവന് അടുത്ത് വെച്ചാണ് സൂരജ്  കൊല്ലപ്പെട്ടത്.

സി.പി.എം.പ്രവർത്തകരായ പാനൂർ പത്തായക്കുന്നിലെ കാരായിന്റവിട വീട്ടിൽ . ടി.കെ.രജീഷ് (50) കൂത്ത് പറമ്പ് പഴയ നിരത്തിലെ പി.എം.മനോരാജ് (49) എന്ന നാരായണൻ, മുഴപ്പിലങ്ങാട് ലക്ഷം വീട് കോളനിയിലെ പള്ളിക്കൽ വീട്ടിൽ പി.കെ. ഷംസുദ്ദീൻ (53) എന്ന ഷംസു, മുഴപ്പിലങ്ങാട് വാണിയൻ വളപ്പിൽ നെയ്യോത്ത് സജീവൻ (55),പണിക്കന്റവിട പ്രഭാകരൻ മാസ്റ്റർ (65),പുതുശേരി വീട്ടിൽ കെ.വി.പത്മനാഭൻ (67), കരിയില വളപ്പിൽ മനേമ്പത്ത് രാധാകൃഷ്ണൻ (59) പുതിയപുരയിൽ പ്രദീപൻ (58),എടക്കാട്ടെ കണ്ണവത്തിൻ മൂല നാഗത്താൻ കോട്ടയിൽ പ്രകാശൻ ( 56 ),, എരഞ്ഞോളി കോമത്ത് പാറാലിലെ പുതിയേടത്ത് എം.വി. യോഗേഷ് (46), എരഞ്ഞോളി അരങ്ങേറ്റ് പറമ്പിലെ കണ്ട്യൻ വീട്ടിൽ കെ.ഷംജിത്ത് എന്ന ജിത്തു ( 47 ), മക്രേരിയിലെ തെക്കുംമ്പാടൻ പൊയിൽ പ്രദീപൻ (68)എന്നിവരാണ് കേസിൽ പ്രതിസ്ഥാനത്തുണ്ടായത്. ഇതിൽ ഒന്നാം പ്രതി മുഴപ്പിലങ്ങാട്ടെ ഷംസുദീനും, 12ആം പ്രതി മക്രേരി കിലാലൂരിലെ  ടി.പി.  രവീന്ദ്രനും സംഭവശേഷം മരണപ്പെട്ടതിനാൽ  കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. എടക്കാട്ടെ കണ്ണവത്തിൽ മൂല നാഗത്താൻ കോട്ടയിൽ പ്രകാശനെ തെളിവുകളുടെ  അഭാവത്തിൽ  കുറ്റവിമുക്തനാക്കിയിരുന്നു. 2005 ആഗസ്റ് ആഗസ്റ്റ്  7ന് രാവിലെ 8.40ഓടെ ഓട്ടോയിലെത്തിയ പ്രതികൾ മുഴപ്പിലങ്ങാട്  ടെലഫോൺ എക്സ്ചേഞ്ചിന് മുന്നിൽ വച്ച് സൂരജിനെ  കൊലപെടപ്പെടുത്തിയെന്നാണ് കേസ്. ഇതിന് 6 മാസം മുൻപും സൂരജ് ആക്രമിക്കപ്പെട്ടിരുന്നു. അന്ന് ഇരുകാലുകൾക്കും വെട്ടേറ്റതിനെ തുടർന്ന് മാസങ്ങളോളം കിടപ്പിലായിരുന്നു. തുടക്കത്തിൽ പത്ത് പേർക്കെതിരെയായിരുന്നു കേസ്. ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിൽ പിടിയിലായപ്പോൾ ടി.കെ.രജീഷ് നൽകിയ കുറ്റസമ്മത മൊഴി പ്രകാരം  മനോരാജ്, രജീഷ് എന്നീ 2 പേരെ വീണ്ടും പ്രതി പട്ടികയിൽ ഉൾപെടുത്തി. 2010 ൽ കേസ് വിചാരണക്ക് പരിഗണിച്ചെങ്കിലും സാക്ഷിവിസ്താരം തുടങ്ങാനായില്ല. സ്പെഷൽ  പ്രോസിക്യൂട്ടറെ  നിയമിക്കണമെന്ന് ആവശ്യപ്പെട്ട്  സൂരജിന്റെ അമ്മ സതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് അഡ്വ.പി. പ്രേമരാജനെ നിയമിച്ചു. പ്രതിഭാഗത്തിനായി  പ്രമുഖ ക്രിമിനൽ അഭിഭാഷകൻ കാഞ്ഞങ്ങാട്ടെ അഡ്വ.സി. കെ.ശ്രീധരനും തലശ്ശേരിയിലെ അഡ്വ. എൻ. ആർ. ഷാനവാസുമാണ് വാദിച്ചത്. എ.സി.പി. ടി. കെ.രത്നകുമാറാണ് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്.

രത്‌നകുമാറിന് പുറമേ ഡി.വൈ.എസ്.പി. കെ.വി. സന്തോഷ്, മറ്റ് പോലീസ് ഓഫീസർമാരായ കെ.ദാമോദരൻ, രഘുനാഥൻ, വിജയകുമാർ, വൽസൻ, സുരേഷ്, സുനിൽ കുമാർ, സയിന്റ്ഫിക്  ഓഫിസർ എ. ബാബു, വില്ലേജ് ഓഫീസർ കെ. വർഷ, തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. മമ്പള്ളി സത്യന്റെ പരാതിയിലാണ് പോലീസ് പ്രാഥമിക വിവരം രേഖപ്പെടുത്തിയത്. നേരത്തെ  സി.പി.എം. പ്രവർത്തകനായിരുന്ന സൂരജ് പാർട്ടി മാറി ബി.ജെ.പി., ആർ.എസ്.എസുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചുവെന്ന രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കാരണമായി രേഖപ്പെടുത്തിയിരുന്നത്. ആകെ 28 സാക്ഷികളെ വിസ്തരിച്ചു. 51 രേഖകളും മാർക്ക് ചെയ്തിരുന്നു.കൊലപാതകം, ഗൂഢാലോചന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/278646/8-accused-in-the-muzhappilangade-bjp-worker-sooraj-murder-case-sentenced-to-life-imprisonment-11th-accused-gets-3-years-rigorous-imprisonment)