കൂത്തുപറമ്പ് :(www.thalasserynews.in) കുംഭമാസത്തിലെ കൊടുംചൂടിനും മേലെയായിരുന്നു നാടിന്റെ ആവേശം. കൊന്നപൂക്കൾ വിതറിയും ഒപ്പനയുടെ താളമൊരുക്കിയും ഉത്സവം പോലെ ജനം സ്ഥാനാർഥിക്കൊപ്പം ഒഴുകി.

വടകരയുടെ എൽഡിഎഫ് വിജയത്തിൽ ചരിത്രംതിരുത്തുന്ന ഭൂരിപക്ഷമെന്ന ചിന്തയിലാണ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്കൊപ്പം നാട് അണിചേരുന്നത്. കാണാനും പരിചയം പുതുക്കാനും ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തുന്നത് രാഷ്‌ട്രീയഭേദമില്ലാതെ വൻ ജനാവലി. എല്ലാവരെയും നേരിൽ കണ്ടും സൗഹൃദം പങ്കിട്ടുമുള്ള യാത്ര. ബാൻ്റ് മേളവും, മുത്തു കുടയും, പുക്കുടയും, വർണബലൂണുകളുമായി പാതയോരങ്ങളിൽ തടിച്ചുകൂടുന്ന ആബാലവൃദ്ധം സ്‌നേഹവായ്‌പോടെ സ്ഥാനാർഥിയെ ഏറ്റുവാങ്ങുന്നു.
കൂത്തുപറമ്പ് മണ്ഡലത്തിന് മുഖവുര ആവശ്യമില്ലാത്ത നേതാവാണ് കെ കെ ശൈലജ. അഞ്ചു വർഷം മണ്ഡലം എംഎൽഎയായി, സംസ്ഥാനത്തിന്റെ ആരോഗ്യ മന്ത്രിയായി ജനഹൃദയങ്ങൾ കീഴടക്കിയ ടീച്ചർക്ക് ഓരോ കേന്ദ്രവും മത്സരിച്ചുള്ള സ്വീകരണമായിരുന്നു. നിങ്ങളെല്ലാതെ മറ്റാര് ..? എന്ന ചോദ്യം അവർ വീണ്ടും വീണ്ടും ആവർത്തിക്കുന്നു.
പിണറായി പൂള ബസാറിൽ നിന്നാരംഭിച്ച കൂത്തുപറമ്പ് മണ്ഡല പര്യടനം രാത്രി കരിയാട് മുക്കാളിക്കരയിലാണ് അവസാനിച്ചത്. സ്വീകരണങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചത്. വൻ പൊതുയോഗങ്ങളായി ഓരോ സ്വീകരണവും മാറുന്ന കാഴ്‌ച. കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു ബന്ധുക്കളെ ആശ്വസിപ്പിക്കാനും പര്യടനത്തിനിടെ സമയം കണ്ടെത്തി.
എൽഡിഎഫ് നേതാക്കളായ കെ പി മോഹനൻ എംഎൽഎ, പി ജയരാജൻ, എ പ്രദീപൻ, കെ മനോഹരൻ, കെ ഇ കുഞ്ഞബ്ദുള്ള, കെ ധനഞ്ജയൻ, ഒ പി ഷീജ, കെ കെ ബാലൻ, രവീന്ദ്രൻ കുന്നോത്ത്, കെ ടി രാഗേഷ്, കെ രാമചന്ദ്രൻ ജോൽസന, കെ പി യൂസഫ്, കെ മുകുന്ദൻ, പി ദിനേശൻ, എൻ ധനഞ്ജയൻ, കെ മുകുന്ദൻ, കെ ടി രാഗേഷ് എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായി.
Thousands at Koothuparam to wish KK Shailajak success