തലശേരി:(www.thalasserynews.in) ബോംബുണ്ടാക്കുന്നവരെ കണ്ടെത്തി പിടികൂടാൻ കേരളാ പോലീസിനാവുന്നില്ലെങ്കിൽ ഞങ്ങളോട് പറയണം. കേന്ദ്ര സർക്കാർ വേണ്ടത് ചെയ്യുമെന്ന് ബി.ജെ.പി. ദേശീയവൈസ് പ്രസിഡണ്ട് എ.പി.അബ്ദുള്ളക്കുട്ടി തലശേരിയിൽ പറഞ്ഞു. എരഞ്ഞോളി കുടക്കളത്ത് ബോംബ് പൊട്ടി മരിച്ച ആയിനിയാട്ട് മീത്തൽ വേലായുധന്റെ വീട് സന്ദർശിച്ച ശേഷം തലശേരി ജൂബിലി റോഡിലെ ബി.ജെ.പി. ഓഫീസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
1998 ന് ശേഷം ഉണ്ടായ ഒരു സംഭവങ്ങളിലും കൃത്യമായി അന്വേഷണം നടന്നിട്ടില്ല. കേസുകൾ തെളിയിക്കപ്പെടുന്നില്ല. ഇത് പോലിസിന്റെ വീഴ്ചയാണ്. ആഭ്യന്തര മന്ത്രി പിണറായി വിജയൻ ഉത്തരം പറയണം.
യുദ്ധഭൂമിയിൽ ജീവിക്കുന്നത് പോലെയാണ് തലശ്ശേരിക്കാർ കഴിയുന്നത്. ഇതിനൊരന്ത്യം വേണം. പോലീസ് ആത്മാർത്ഥമായും നിഷ്പക്ഷമായും ഇടപെടണം. പോലീസിന് ഇത് കഴിയുന്നില്ലെങ്കിൽ ഇങ്ങോട്ട് പറഞ്ഞാൽ മതി. എരഞ്ഞോളി സംഭവത്തിന് പിന്നിൽ കണ്ണൂർ സി.പി.എമ്മിലെ ചേരിപ്പോരാണെന്നും അബ്ദുല്ലക്കുട്ടി ആരോപിച്ചു.
ഇവിടെ പിണറായിയുടെ ശിഷ്യന്മാരായ ജയരാജന്മാർ തമ്മിൽ തെറ്റിയിരിക്കയാണ്. അവരിപ്പോൾ രണ്ട് ഗ്രൂപ്പാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സി.പി.എമ്മിലെ ക്രിമിനൽ സംഘവും രണ്ട് ഗ്രൂപ്പായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് പുതിയ ബോംബു നിർമ്മാണവും ശേഖരണവുമെന്നാണ് പ്രാദേശികമായി ജനങ്ങൾ പറയുന്നതെന്നും അബ്ദുല്ലക്കുട്ടി പ്രതികരിച്ചു.
If the Kerala police cannot catch the bomb makers, they should say;BJP National Vice President A.P. Abdullahkutty said that the Center will do what it wants