(www.thalasserynews.in)കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം.
ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. മറ്റ് ഡ്രൈവിംഗ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ നിരക്കിൽ പൊതുജനത്തിന് ഡ്രൈവിംഗ് പഠിക്കാം എന്നതാണ് സവിശേഷതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ 40 ശതമാനംവരെയാണ് ഇളവ്. കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും.
ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപ. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്. കൃത്യമായ ഷെഡ്യൂൾ അനുസരിച്ചാണ് പരിശീലനം നടത്തുക.
കെഎസ്ആര്‍ടിസി ഡ്രൈവർമാർക്ക് പരിശീലനം നൽകിയിരുന്നവരാണ് അധ്യാപകർ. സ്ത്രീകൾക്ക് വനിതാ പരിശീലകർ ഉണ്ടാകും. SC/ST വിഭാഗത്തിലുള്ളവർക്ക് കുറഞ്ഞ നിരക്കിലാവും പരിശീലനം. ഈ വിഭാഗത്തിലെ കുട്ടികൾക്ക് സൗജന്യമായിരിക്കും. ഓരോ ജീവനും വിലപ്പെട്ടതാണ്.
റോഡ് സുരക്ഷയ്ക്കാണ് മുൻഗണന, നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തും. നല്ല ഡ്രൈവിംഗ് സംസ്കാരം ഉണ്ടാകണമെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു.
22 കേന്ദ്രങ്ങളിൽ സ്കൂളുകൾ ആരംഭിക്കും. ആദ്യഘട്ടത്തിൽ 14 എണ്ണം ഉടൻ ആരംഭിക്കും. ഡ്രൈവിംഗ് പഠിക്കുന്നതിന് ആവശ്യമായ മോക് ടെസ്റ്റ്, ആപ്പ് അടക്കമുള്ള സംവിധാനങ്ങൾ കൊണ്ടുവരും.
റോഡപകടങ്ങൾ കുറയ്ക്കുകയാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യം. ഡ്രൈവിംഗ് പഠിക്കുന്നതിന് എളുപ്പ വഴികൾ സ്വീകരിക്കരുതെന്നും മന്ത്രി പറഞ്ഞു.
9000 for learning car driving, 3500 for two-wheeler;KSRTC Driving School started functioning