തലശ്ശേരി:(www.thalasserynews.in) ഹൈറിച്ച് സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട് കോടതി നിർദേശപ്രകാരം തലശ്ശേരി പോലീസ് കേസെടുത്തു. 2020 ജനുവരി മുതൽ 2023 എപ്രിൽ വരെ 22,10,000 രൂപ നിക്ഷേപിച്ചെങ്കിലും ലാഭവിഹിതമായി 10,79,850 രൂപ മാത്രം നൽകി വഞ്ചിച്ചെന്നാണ് കേസ്.
94 ലക്ഷം രൂപ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് എരഞ്ഞോളി വാടിയിൽപീടികയിലെ ഡി.കെ. ഷീബ തുക നിക്ഷേപിച്ചത്.
ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കൊല്ലാട്ട് ദാസൻ പ്രതാപൻ (44), ഹൈറിച്ച് സി.ഇ.ഒ. ശ്രീന പ്രതാപൻ (33) എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസ്.
ബഡ്‌സ് കേസ് കൈകാര്യം ചെയ്യുന്ന തലശ്ശേരി അഡീഷണൽ ജില്ലാ കോടതി(നാല്)യാണ് കേസെടുക്കാൻ ഉത്തരവിട്ടത്. പ്രതികളുടെ ഡിജിറ്റൽ പാക്കേജിൽ 2020 ജനുവരിയിൽ 10,000 രൂപ നിക്ഷേപിച്ചു. അതിനുശേഷം പലപ്പോഴായി 12,10,000 രൂപ നിക്ഷേപിച്ചു.
ഗ്രോസറി നിക്ഷേപ പദ്ധതിയിൽ 2022 ഡിസംബറിൽ അഞ്ചു ലക്ഷം രൂപയും ഒ.ടി.ടി. പ്ലാറ്റ്ഫോം നിക്ഷേപ പദ്ധതിയിൽ 2023 ഏപ്രിലിൽ അഞ്ചു ലക്ഷം രൂപയും നിക്ഷേ പിച്ചതായാണ് പരാതി.
അഭിഭാഷകരായ കെ.വി.അബ്ദുൾ റസാഖ്, ഒ.കെ.പത്മപ്രിയ, സി. സിന്ധു എന്നിവർ മുഖേനയാണ് കോടതിയിൽ പരാതി ഫയൽ ചെയ്തത്
Highrich Financial Fraud;Case in Thalassery that Rs 22,10,000 was lost