
മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞ് മരിച്ചവരിൽ തന്റെ അമ്മയുണ്ടെന്നറിഞ്ഞ ഞെട്ടൽ മാറാതെ ബാബു.
ഉത്സവത്തിനിടെ ആന വിരണ്ടതോടെ രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു താഴത്തിടത്ത് ബാബു. തിടപ്പള്ളിയുടെ തകര്‍ന്ന ചുമരുകള്‍ക്കിടയില്‍ ആരൊക്കെയോ കുടുങ്ങിക്കിടന്നിരുന്നു, എങ്ങും കൂട്ടക്കരച്ചില്‍.
ഇതിനിടെയാണ് തകര്‍ന്ന ചുമരുകള്‍ക്കിടയില്‍നിന്ന് പ്രായമായ ഒരു സ്ത്രീയെ ആരോ വലിച്ചെടുത്തത്. ഒന്നേനോക്കിയുള്ളൂ, തന്റെ അമ്മയുടെ മുഖം... എന്തുചെയ്യണമെന്നറിയാതെ തരിച്ചുപോയ അവസ്ഥ.
പുറത്തെടുത്തപ്പോഴേക്കും ബാബുവിന്റെ അമ്മ അമ്മുക്കുട്ടി അമ്മയുടെ ജീവന്‍ പൊലിഞ്ഞിരുന്നു. ആ കാഴ്ച താങ്ങാനാവാതെ ബാബു തളര്‍ന്നുവീണു.
അമ്മയെ കൊണ്ടുപോയതിനുപിന്നാലെ, അപസ്മാരം വന്നതിനെത്തുടര്‍ന്ന്, ബാബുവിനെയും കോഴിക്കോട് മെഡിക്കല്‍കോളേജിലെത്തിച്ചു. പരിശോധനയില്‍ ഇ.സി.ജി.യിലും ചെറിയപ്രശ്‌നം കണ്ടതോടെ പുലര്‍ച്ചെവരെ ചികിത്സയില്‍ തുടര്‍ന്നാണ് വീട്ടിലേക്ക് മടങ്ങിയത്.
താഴത്തിടത്ത് അമ്മുക്കുട്ടി അമ്മ (78)യെ കൂടാതെ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച കുറുവങ്ങാട് വട്ടാങ്കണ്ടിതാഴ ലീല (68), വടക്കയില്‍(ഊരള്ളൂര്‍ കാരയാട്ട്) രാജന്‍ (68) എന്നിവരെല്ലാം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവരായിരുന്നു.
അതുകൊണ്ടുതന്നെ മൂവരുടെയും മൃതദേഹം കുറുവങ്ങാട് മാവിന്‍ചുവട്ടില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നാട് ഒന്നാകെ ഒഴുകിയെത്തി.
മെഡിക്കല്‍കോളേജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഉച്ചയ്ക്ക് 1.15-ഓടെയാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനുവെച്ചത്. മുഖത്തും കാലിനും സാരമായി പരിക്കേറ്റാണ് ലീല മരിച്ചത്.
എഴുന്നള്ളിപ്പ് കാണാനായി തിടപ്പള്ളിക്ക് മുന്നിലായി ഇരുന്നവരാണ് മരിച്ച മൂന്നുപേരും. മുക്കാല്‍മണിക്കൂറോളം നീണ്ട പൊതുദര്‍ശനത്തിനുശേഷം മൂന്നുപേരുടെയും മൃതദേഹം സ്വന്തംവീടുകളിലെത്തിച്ചതോടെ കൂട്ടക്കരച്ചിലുയര്‍ന്നു. ആഹ്ലാദത്തോടെ ഉത്സവം കൂടാനെത്തിയ ബന്ധുക്കള്‍ ദുരന്തത്തില്‍ വിറങ്ങലിച്ചുനിന്നു.
ബാബുവിനെ കൂടാതെ ദാസന്‍, മനോജ്, ഗീത എന്നീ മൂന്നുമക്കള്‍കൂടിയുണ്ട് അമ്മുക്കുട്ടി അമ്മയ്ക്ക്. മൃതദേഹം താഴത്തിടത്ത് വീട്ടിലെത്തിച്ചപ്പോള്‍ ദുഃഖം താങ്ങാനാവാതെ ആണ്‍മക്കളുള്‍പ്പെടെ വാവിട്ടുകരഞ്ഞത് കണ്ടുനിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി.
അമ്മയെ അവസാനമായി കാണാനെത്തിയ മകന്‍ ബാബു വീണ്ടും തളര്‍ന്നുവീണു. അടുത്തടുത്താണ് മൂന്നുമക്കളുടെ വീടുകള്‍. ദാസന്റെയും ബാബുവിന്റെയും വീടുകളില്‍ മാറിമാറിയാണ് അമ്മുക്കുട്ടി അമ്മ താമസിച്ചിരുന്നത്. അപകടത്തിനു തൊട്ടുമുന്‍പായി, നിനക്ക് ആനയെ പേടിയല്ലേ നീയങ്ങോട്ട് മാറിയിരുന്നോ എന്നുപറഞ്ഞ് ബന്ധുവിനെ അമ്മുക്കുട്ടിയമ്മ മാറ്റിയിരുത്തിയതായും അയല്‍ക്കാര്‍ സങ്കടത്തോടെ പറയുന്നു.
ക്ഷേത്രത്തിന് നൂറുമീറ്ററകലെ അടുത്തടുത്തായാണ് ലീലയുടെയും അമ്മുക്കുട്ടിയമ്മയുടെയും വീടുകള്‍. അന്ത്യകര്‍മങ്ങള്‍ക്കുശേഷം മൂവരുടെയും മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
മരിച്ച വടക്കയില്‍ രാജന്‍ കുറുവങ്ങാട് സ്വദേശിയാണെങ്കിലും ദീര്‍ഘകാലമായി ഊരള്ളൂരിലാണ് താമസം. രാജന്റെ മൃതദേഹം ഊരള്ളൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്.
There was a lot of crying everywhere, an old woman between the walls, looking at only one thing, her mother's face...; Babu collapsed, unable to bear it.