കൂത്തുപറമ്പ് :(www.thalasserynews.in) കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനുള്ള 'കിള്ളിയും വിളക്കുതിരി' കളുമായി മണിയൻ ചെട്ടിയാൻ സ്ഥാനികനും സംഘവും ഇന്ന് പുറപ്പെടും. കെട്ടിടമോ വാതിലുകളോ ഇല്ലാത്ത അക്കരെ കൊട്ടിയൂർ സന്നിധാനത്ത് നിവേദ്യം, പ്രത്യേക പൂജകൾ തുടങ്ങിയവയുടെ സമയത്ത് മുഖമണ്ഡപം അടയ്ക്കുന്നതിന് പകരം പ്രത്യേകമായി നെയ്തുണ്ടാകുന്ന നിശ്‌ചിത അളവിലും, കണക്കിലുമുള്ള തുണി വലിച്ചു കെട്ടുകയാണ് പതിവ്. 'കിള്ളി' എന്നറിയപ്പെടുന്ന ഇതിനും വിളക്കുതിരിക്കും മറ്റാവശ്യങ്ങൾക്കുമുള്ള തുണികൾ വ്രതശുദ്ധിയോടെ തയ്യാറാകുന്നത് മണിയൻ ചെട്ടിയാരും സംഘവുമാണ്.

പുറക്കളം കോട്ടയം തിരൂർകുന്ന് ഗണപതി ക്ഷേത്രത്തോടനുബന്ധിച്ചുള്ള വിളക്കുതിരി മഠത്തിൽ താമസിച്ചാണ് ഇവ നെയ്തെടുക്കുന്നത്. കതിരൻ ഭാസ്കരൻ, തൊണ്ടൻ രാഘവൻ, ചിങ്ങൻ പ്രകാശൻ, കറുത്ത പ്രദീപൻ, കതിരൻ രജീഷ്, ലിജീഷ് വട്ടോളി, നാദോരാൻ ചന്ദ്രൻ എന്നിവരാണ് ഇത്തവണ സംഘത്തിലുള്ളത്. പൂയ്യം നാളിൽ (ഇന്ന്) രാത്രി പത്തോടെ സംഘം കൊട്ടിയൂരിലേയ്ക്ക് യാത്രതിരിക്കും. നാളെ വൈകീട്ടോടെ മണത്തണ എത്തുന്ന സംഘം ഒരുദിവസം മണത്തണ ഗോപുരത്തിൽ താമസിച്ച് മറ്റന്നാൾ നീരെഴുന്നള്ളത്ത് ദിവസം രാവിലെയോടെ കൊട്ടിയൂരിലെത്തി 'കിള്ളി' സമർപ്പിക്കും.
Kottiyoor VaisakhaMahotsavam: The Vilakkuthiri team will leave for Kottiyoor today