ബ്രഹ്മപുരം: ബ്രഹ്മപുരം തീപ്പിടിത്തത്തിൽ കൊച്ചി കോർപ്പറേഷന് വൻതിരിച്ചടി. ദേശീയ ഹരിത ട്രിബ്യൂണൽ കോർപ്പറേഷന് 100 കോടി രൂപ പിഴ ചുമത്തി. ഒരുമാസത്തിനുള്ളിൽ പിഴയടക്കാനാണ് ഉത്തരവ്. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുമ്പാകെ പിഴയടക്കണം. ഇത് തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ നീക്കിവെക്കണം.

സംസ്ഥാന സർക്കാരിന് അതിനിശിതമായ ഭാഷയിലാണ് ഉത്തരവിൽ വിമർശനമുള്ളത്. തീപ്പിടിത്തമുണ്ടായപ്പോൾ നടപടികൾ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ട്രിബ്യൂണൽ പറയുന്നു. തീപ്പിടിത്തത്തിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണം. ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിനും കോർപ്പറേഷനും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഉത്തരവിനെ കോർപ്പറേഷന് നിയമപരമായി ചോദ്യം ചെയ്യാൻ സാധിക്കും.
ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ അപ്പീൽ നൽകാം. ട്രിബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചിന് നേതൃത്വം നൽകുന്ന ചെയർപേഴ്സൺ എ.കെ. ഗോയലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കൊച്ചിലെ മാലിന്യവുമായും ബ്രഹ്മപുരം പ്ലാന്റുമായും ബന്ധപ്പെട്ട് നേരത്തെ ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകിയിരുന്നതായി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഇതൊന്നും പാലിച്ചില്ലെന്നും ഉത്തരവിൽ പറയുന്നു.
The government suffered a heavy blow in the Brahmapuram fire;Kochi Corporation fined Rs 100 crore by Green Tribunal