തലശ്ശേരി:(www.thalasserynews.in) നഗരസഭയിലെ 25ാം വാര്‍ഡില്‍ തലശ്ശേരി മാഹി ബൈപാസില്‍ നിന്നും കേവലം നൂറു മീറ്റര്‍ ദൂരം മാത്രമുള്ള റോഡാണ് കാൽനടയാത്ര പോലും സാധ്യമല്ലാത്ത തരത്തിൽ ചെളിക്കുളമായി കിടക്കുന്നത്. റോഡിൻ്റെ ദുരവസ്ഥ കാരണം കിലോമീറ്ററുകൾ ചുറ്റി വളഞ്ഞ് സഞ്ചരിക്കേണ്ട ഗതികേടിലാണ് ഈ പ്രദേശത്തുകാർ.

വര്‍ഷങ്ങളുടെ പഴക്കമുണ്ട് മന്നോള്‍ റോഡിന്റെ ഈ ദുരവസ്ഥക്ക്. കൗണ്‍സിലര്‍മാര്‍ പലതവണ മാറി വന്നെങ്കിലും റോഡ് പഴയതിലും മോശമായി തുടരുന്നതല്ലാതെ റോഡ് പുനര്‍നിര്‍മ്മിക്കാനുള്ള യാതൊരു നടപടികളും നഗരസഭയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 60തിലധികം കുടുംബങ്ങള്‍ക്ക് പോകാനുള്ള വഴിയാണ് നൂറ് മീറ്ററോളം ചളിക്കുളമായി കിടക്കുന്നത്.
സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്കും രോഗികളുള്ള വീട്ടുകാരും ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകാനുള്ള വാഹനങ്ങളൊന്നും തന്നെ ഈ റോഡിലേക്ക് പ്രവേശിക്കാതെ മെയിന്‍ റോഡില്‍ നിന്ന് കുട്ടികളെ കയറ്റുകയാണ് ചെയ്യുന്നത്. മഴക്കാലത്താണ് റോഡ് വളരെ മോശമായിരിക്കുന്നത്. കാല്‍ നടയാത്രക്കാര്‍ പോലും തെന്നി വീഴുന്നത് പതിവാണിവിടെയെന്ന് നാട്ടുകാര്‍ പറയുന്നു.
നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന കണ്ണില്‍ പൊടിയിടാനെന്നവണ്ണം ഈ റോഡില്‍ രണ്ടു ദിവസം മുന്‍പ് ക്വാറ വെയിസ്റ്റും, പൊടിയും കൊണ്ടിട്ടെങ്കിലും ശക്തമായ മഴയില്‍ ഒഴുകി പോയി.
കൂര്‍ത്ത കരിങ്കല്ലുകള്‍ മുഴച്ചു നില്‍ക്കുന്നത് കാരണം ഇരുചക്രവാഹനയാത്രക്കാര്‍ പോലും സര്‍ക്കസ് യാത്രയാണ് ഇതു വഴി നടത്തുന്നത്. സൈഡിലെ സ്‌ളാബ് കൂടി പൊളിച്ചു നീക്കിയതോടെ വലിയ കുഴിയാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. കണ്ണ് തെറ്റിയാൽ വെള്ളം കെട്ടിക്കിടക്കുന്ന കുഴിയിൽ വീഴാനുള്ള സാധ്യതയുമേറെയാണ്.
ശക്തമായ മഴയില്‍ വഴി തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഈ റോഡിലൂടെ പോയാല്‍ കേവലം രണ്ടു കിലോമീറ്റര്‍ താണ്ടി എത്തേണ്ട ദൂരം പോലും കിലോമീറ്ററോളം ചുറ്റിവളഞ്ഞാണ് നാട്ടുകാര്‍ പോവുന്നത്. ഫണ്ടില്ലെന്ന് പറഞ്ഞാണ് കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഈ റോഡിനെ നഗരസഭ അവഗണിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
നഗരസഭയില്‍ ഇത്രയും മോശമായ റോഡ് വെറെ ഇല്ലെന്നാണ് ഇവരുടെ പക്ഷം റോഡിന്റെ ഈ ദുരവസ്ഥയ്ക്ക് എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ക്യാൻസർ രോഗി ഉൾപ്പടെ ആറോളം കുടുംബങ്ങൾ താമസിക്കുന്നിടത്തേക്ക് റോഡ് ടാർ ചെയ്യാത്തതിലും നാട്ടുകാർക്ക് പരാതിയുണ്ട്.
Kuttiwayal Mannol Road in Thalassery Municipality without getting cursed after more than 10 years;About 60 families in distress