തലശേരി: പാൻപരാഗിനൊപ്പം തന്നെ അപകടകാരികളായ വിമൽ, ഹാപ്പി ചാപ്, മാവൂ, തുടങ്ങിയ നിരോധിത പുകയില ഉൽപന്നങ്ങൾ വിപണിയിൽ സുലഭമാകുന്നു. കാവി ലുങ്കിയുടുത്ത് മലയാളി ലുക്കിൽ തലശേരി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് കറങ്ങി നിരോധിത പുകയില ഉൽപന്നങ്ങൾ ആവശ്യക്കാർക്ക് കൈമാറുന്ന യു.പി സ്വദേശിയായ യുവാവിനെ സമാന രിതിയിൽ വേഷം മാറിയെത്തി നഗരസഭാ ഹെൽത്ത് ഇൻസ്പക്ടർമാർ പിടികൂടി.
തലശ്ശേരി രണ്ടാം ഗേററിനടുത്ത് വാടക മുറിയിൽ താമസിക്കുന്ന മഹേന്ദ്ര യെയാണ് ഇൻസ്പക്ടർമാരായ അനിൽകുമാർ, അരുൺ എന്നിവർ രഹസ്യമായി പിന്തുടർന്ന് പിടികൂടിയത്. ഇയാളിൽ നിന്നും 500 പുകയില ഉൽപന്ന പാക്കറ്റുകൾ കണ്ടെടുത്തു, 3010 രൂപ പിഴ ചുമത്തി. മൊബൈലിൽ ആവശ്യക്കാരെ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്തേക്ക് വിളിച്ചു വരുത്തിയാണ് സാധനം കൈമാറുക. സ്ഥിരം വിൽപനക്കാരനായ മഹേന്ദ്രയെ നേരത്തെയും സംശയമുണ്ടായിരുന്നുവെന്നും നിരീക്ഷിക്കുമ്പോൾ ബസ്സുകൾക്കിടയിലും ബസ് ജീവനക്കാരുടെ കൂടെയും മറഞ്ഞു നിൽക്കുകയാണത്രെ പതിവ്. ഒരു മാസത്തിനിടയിൽ രണ്ടാം തവണയാണ് ബസ് സ്റ്റാൻ്റിൽ നിന്നും നിരോധിത ലഹരി ഉൽപന്നങ്ങൾ പിടികൂടുന്നത്. കഴിഞ്ഞ 6 ന് യു.പി.ക്കാരായ കണ്ണയ്യ ശങ്കർ, ഹൻഷ് ചന്ദ് എന്നിവരെ പിടികൂടിയിരുന്നു.
Selling intoxicants at new bus stand in Thalassery, walking around in a Malayali look;A native of U.P. was caught by health inspectors