കോഴിക്കോട് : (www . thalasserynews.in) നിപ വൈറസ് ബാധയിൽ ആശങ്കയൊഴിയുന്നു. 61 പേരുടെ നിപ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഹൈ റിസ്ക് സമ്പർക്കമുള്ളവരുടെ ഫലമാണ് പുറത്തുവന്നത്. രണ്ടാമത് മരിച്ച മംഗലാട്ട് സ്വദേശിയുടെ അടുത്ത സമ്പർക്കമുള്ള വ്യക്തി നെഗറ്റീവാണ്.
ഏറ്റവും ഒടുവിൽ പോസറ്റീവായ ചെറുവണ്ണൂർ സ്വദേശിയെ പരിചരിച്ച ആരോഗ്യ പ്രവർത്തകയ്ക്കും നെഗറ്റീവാണ്. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര മൃഗസംരക്ഷണ സംഘം ഇന്ന് കോഴിക്കോടെത്തും.
നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന സംഘം സാമ്പിളുകൾ ശേഖരിക്കും. അതേസമയം പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതിൻ്റെ ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്നാണ് കണക്കുകൂട്ടൽ. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച് അയച്ച സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് പുറത്ത് വരും.
രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ 1233 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. 27 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്.
കേന്ദ്ര ഗവൺമെന്റിന്റെ മൃഗസംരക്ഷണ വിദഗ്ധ സംഘം ഇന്ന് ജില്ലയിലെ നിപ ബാധിത പ്രദേശങ്ങള്‍ സന്ദർശിച്ച് വിശദമായ പഠനവും സാമ്പിൾ കളക്ഷനും നടത്തും. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിന്നും കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡോക്ടർമാരും കേന്ദ്ര സംഘത്തോടൊപ്പം ചേരും.
#nipah 61 people with# high risk contacts# tested# negative