തലശേരി:(www.thalasserynews.in) ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വയോധികയെ പിന്തുടർന്ന് മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ട പട്ടാളക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കതിരൂർ എരുവട്ടി സ്വദേശി ശരത്തിനെ (35) യാണ് തലശേരി എസ്.ഐ വി.വി ദീപ്തിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാവിലെ എട്ടരയോടെ മഞ്ഞോടിയിലായിരുന്നു ഇയാൾ മാല പിടിച്ചുപറിച്ച സംഭവം. മഞ്ഞോടിയിലെ വയൽപ്പുരയിൽ വീട്ടിൽ കെ. ജാനകിയുടെ (81) അരപവൻ തൂക്കം വരുന്ന സ്വർണമാലയാണ് പൊട്ടിച്ചെടുത്തത്. ക്ഷേത്രത്തിൽ ദർശനം നടത്തി വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു ജാനകി.
സ്വന്തം കാറിൽ രാവിലെ അമ്പലത്തിലെത്തിയ ശരത്ത് പിടിച്ചു പറി ലക്ഷ്യമിട്ട് ജാനകിയെ പിന്തുടരുകയായിരുന്നു. കാർ നിർത്തിയിട്ട് നടന്നെത്തിയ ശരത്ത് മഞ്ഞോടി ടൗൺ ബാങ്കിന്റെ സായാഹ്നശാഖയ്ക്ക് മുന്നിലെത്തിയപ്പോഴായിരുന്നു മാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെട്ടത്.
ജാനകിയുടെ നിലവിളികേട്ട് ആളുകൾ ഓടിയെത്തിയെങ്കിലും പിടിച്ചുപറിക്കാരനെ കണ്ടെത്താനായിരുന്നില്ല. പോലീസെത്തി സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ ശരത്തിനെ തിരിച്ചറിയുകയും രാത്രിയോടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ബീഹാറിൽ ആർമിയിൽ ജോലി ചെയ്യുന്ന ശരത്തിന് ഷെയർട്രേഡിങ്ങിൽവലിയതുക നഷ്ടമായിരുന്നുവത്രെ. ഈ തുക തിരിച്ചുപിടിക്കാനാണ് പിടിച്ചുപറി ക്കിറങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി.
ജാനകിയുടെ മാല കവർന്നതിന് പുറമെ പള്ളൂരിൽ ഒരു സ്ത്രീയുടെ മാലയും ഇന്നലെ ഇയാൾ സമാനരീതിയിൽ പൊട്ടിച്ചെടുത്തിരുന്നുവെങ്കിലും അത് മുക്കുപണ്ടമായിരുന്നുവെന്നും വ്യക്തമായി. നഷ്ടപ്പെട്ടത് മുക്കു പണ്ടമായതിനാൽ പള്ളൂരിലെ സ്ത്രീ പരാതി നൽകാൻ തയ്യാറായിട്ടില്ല.
A soldier who escaped after robbing an elderly woman's gold necklace in Thalassery was arrested;To recover lost money in stolen share trading