(www.thalasserynews.in) പാർട്ടിയിൽ നിന്ന് പുറത്താക്കിയാലും കോൺഗ്രസ് വിട്ട് താൻ പോകില്ലെന്ന് കെ മുരളീധരൻ. മരിച്ചു പോയ കെ കരുണാകരന് ചീത്തപ്പേരുണ്ടാക്കില്ല. വയനാട് കെപിപിസിസി എക്സിക്യൂട്ടിവിൽ തൃശൂർ പരാജയം ചർച്ചയായിട്ടില്ല.
ചർച്ച ചെയ്യാതിരിക്കാനാണ് താൻ പങ്കെടുക്കാതിരുന്നത്. വയനാട് ഉപതിരഞ്ഞെടുപ്പിൽ സജീവമായി പ്രചാരണത്തിനുണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പിൽ പി സി വിഷ്ണുനാഥിനൊപ്പം തിരുവനന്തപുരം കോർപ്പറേഷനിലും സജീവമായി പ്രവർത്തിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയായതുകൊണ്ടാണ് ഇന്ന് കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയത്. ഓടി നടന്ന് പ്രസംഗിച്ചാലൊന്നും പാർട്ടി നന്നാവില്ല. കെ സുധാകരന് കണ്ണൂരും രമേശിന് കോഴിക്കോടും നൽകിയത് നല്ല തീരുമാനമാണ്, ഇങ്ങനെയാണ് കാര്യങ്ങൾ ചെയ്യേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
ഇരുട്ടത്ത് ഇരുന്ന് പോസ്റ്റർ ഒട്ടിക്കുന്നവരെ പാർട്ടിയിൽ നിന്ന് ചവിട്ടി പുറത്താക്കണമെന്ന് പാലോട് രവിക്ക് എതിരെയുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിൽ അദ്ദേഹം പ്രതികരിച്ചു.
ടി എൻ പ്രതാപനും ഷാനി മോൾ ഉസ്മാനും വയനാട് ക്യാമ്പിൽ തനിക്കെതിരെ ഒരു വിമർശനവും ഉന്നയിച്ചിട്ടില്ലെന്ന് അവർ തന്നെ രാവിലെ ഫോണിൽ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി. എന്നാൽ വയനാട് നടന്ന നേതൃക്യാമ്പിൽ രാഷ്ട്രീയകാര്യ സമിതിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കടുത്ത ഭാഷയിലാണ് വി ഡി സതീശൻ വിമർശനമുന്നയിച്ചത്.
കെപിസിസി ഓഫീസിലേക്ക് കയറാൻ പറ്റാത്ത സാഹചര്യമാണെന്നും ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ പലതും പുറത്തുപറയാൻ കൊള്ളില്ലെന്നും സതീശൻ വിമർശിച്ചു.
മണ്ഡലം പുനഃസംഘടനയിൽ എ ഗ്രൂപ്പും കെ സുധാകരനെതിരെ രംഗത്തെത്തി. രാഷ്ട്രീയകാര്യ സമിതിയിലാണ് സുധാകരനെതിരെ കടുത്ത വിമർശനമുയർന്നത്. നേരത്തെയും കെപിസിസി അധ്യക്ഷന്റെ നടപടികളിൽ സതീശന് അതൃപ്തിയുണ്ടായിരുന്നു. പലതവണ അദ്ദേഹം അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്രയും വിമർശനമുയർന്നിട്ടും സുധാകരൻ ഒരക്ഷരം മറുപടി നൽകിയില്ലെന്നാണ് ലഭിക്കുന്ന വിവരം.
K Muraleedharan says he will not leave the Congress even if he is expelled and will not give Karunakaran a bad name