(www.thalasserynews.in)ലിയോണൽ മെസി കേരള സന്ദർശനം ഒഴിവാക്കിയതിൽ നിയമ നടപടിക്കൊരുങ്ങി അർജന്റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരും. സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനിക്കെതിരെയാണ് അർജന്റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരും നടപടിക്കൊരുങ്ങുന്നത്. കരാർ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിയമനടപടി.

കേരളത്തിൽ 2 മത്സരം നടത്താൻ വേണ്ടി അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനി കരാർ ഒപ്പിട്ടിരുന്നു. കരാർ ഒപ്പിട്ട് 45 ദിവസത്തിനകം പകുതി തുക നൽകണം എന്നാണ് വ്യവസ്ഥ. എന്നാൽ സമയം നീട്ടി നൽകിയിട്ടും സ്പോൺസർ ഇത് പാലിച്ചില്ല.
സ്പോൺസർമാർക്കെതിരെ സംസ്ഥാന സർക്കാരും നിയമനടപടി എടുത്തേക്കും എന്നാണ് വിവരം. സന്ദർശനം ഒഴിവാക്കിയത് സംബന്ധിച്ച് സർക്കാരിന് അർജന്റീന ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല. അറിയിപ്പ് ലഭിച്ച ശേഷമായിരിക്കും സർക്കാർ നിയമ നടപടികൾ ആലോചിക്കുക. കരാർ ലംഘനം ചൂണ്ടിക്കാട്ടിയാകും നടപടി വരിക.
ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നത്. മന്ത്രിയോ സര്‍ക്കാറോ കഴിഞ്ഞ കുറെയാഴ്ചകളായി ഈ വിഷയത്തില്‍ പ്രതികരിക്കാറില്ലായിരുന്നു. 2011ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്.
Argentine Football Association prepares for legal action over Kerala visit controversy