Jun 26, 2024 12:07 PM

മനേക്കര : കൊച്ചി രാജ്യാന്തര വിമാനത്താവളവും (സിയാൽ ) കേരള സർക്കാരും സംയുക്ത സംരംഭമായി കേരള വാട്ടർ വേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ക്വിൽ ) വഴി നടപ്പിലാക്കുന്ന കോവളം - ബേക്കൽ ജലപാതയുടെ ഭാഗമായി കണ്ണൂർ ജില്ലയിലൂടെ കടന്നു പോകുന്ന നിർദ്ദിഷ്ട മാഹി- വളപട്ടണം കൃത്രിമ ജലപാതയുടെ നിർമാണ പ്രവർത്തനത്തിൽ മേഖലയിലെ ജനങ്ങൾ അങ്ങേയറ്റം ആശങ്കാകുലരാണ്.

ഭൂമിയും ഭവനവും നഷ്ടപ്പെടുന്ന ബഹുജന വിഭാഗങ്ങളുമായി യാതൊരു വിധ ചർച്ചകളും നടത്താതെയും പാരിസ്ഥിതിക ആഘാത പഠനം നടത്താതെയും തികച്ചും ഏകപക്ഷീയമായാണ് സർക്കാർ സർവേ നമ്പറടക്കം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.

ഇത് കാരണം ഭൂമിയുടെ ക്രയവിക്രയം നടത്താൻ പറ്റാത്ത അവസ്ഥയും വീടുകളിൽ പുതിയ പ്രവൃത്തി നടത്താൻ പറ്റാത്ത ഗുരുതരമായ സ്ഥിതിയും ഈ പ്രദേശങ്ങളിൽ സംജാതമായി.

വടകര - മാഹി ജലപാതയുടെ പ്രവർത്തനം തകൃതിയായി നടക്കുന്നുവെന്ന മുഖ്യമന്തിയുടെ കഴിഞ്ഞ ദിവസത്തെ നിയമസഭയിലെ പ്രസ്താവന ഇവിടുത്തെ ജനങ്ങളിൽ ആശങ്ക ഇരട്ടിപ്പിക്കുന്നു.

കണ്ണൂർ ജില്ലയിൽ മൂന്നു കൃത്രിമ ജലപാതയാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. മാഹി - എരഞ്ഞോളി പുഴകൾക്കിടയിൽ 10.5 കി.മീറ്റർ ദൂരത്തിലും എരഞ്ഞോളി - ധർമടം പുഴകൾക്കിടയിൽ 850 മീറ്റർ ദൂരത്തിലും അഞ്ചരക്കണ്ടി - വളപട്ടണം പുഴകൾക്കിടയിൽ 10.5 കി.മീറ്റർ ദൂരത്തിലും ആണ് ഭൂമി ഏറ്റെടുത്ത് കൃത്രിമ ജലപാത നിർമിക്കേണ്ടത്.

തലശേരി താലൂക്കിലെ പാനൂർ, പന്ന്യന്നൂർ, തൃപ്രങ്ങോട്ടൂർ, പെരിങ്ങളം എന്നീ വില്ലേജുകളിൽ സർവേ നടത്താനാണ് സർക്കാർ സ്പെഷൽ തഹസിൽദാർ (എൽ.എ) കിഫ്ബി - 2 കണ്ണൂർ ഗസറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

സർവെ ചെയ്യുന്ന ഭൂമിയുടെ അവകാശികൾ അതിരുകൾ കാണിച്ചു കൊടുക്കുന്നതിനും എല്ലാ വിവരങ്ങൾ നൽകുന്നതിനും സർവേയർ ആവശ്യപ്പെടുമ്പോൾ ഹാജരാകേണ്ടതാണെന്നും വിജ്ഞാപനത്തിൽ പറയുന്നു.

ഇവിടുത്തെ സാമൂഹികാഘാത പഠന റിപ്പോർട്ട് ജനങ്ങൾക്ക് മുമ്പാകെ പ്രസിദ്ധീകരിച്ചതായി കാണുന്നില്ല. മാത്രമല്ല ഇങ്ങനെ കൃതിമജലപാത നിർമിച്ചാൽ സമീപ സ്ഥലങ്ങളിലെ കിണറുകളിൽ ഉപ്പുവെള്ളം കയറുമെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്.

പുനരധിവാസ പാക്കേജ് അനാകർഷകമാണെന്നും നാട്ടുകാർക്ക് ആക്ഷേപമുണ്ട്. വെറും പത്തുലക്ഷം രൂപയുടെ ഒരു ഫ്ലാറ്റ്, അല്ലെങ്കിൽ സ്ഥലം വാങ്ങി വീടു വെക്കാൻ ഫിഷറീസ് വകുപ്പിന്റെ പുനർ ഗേഹം മാതൃകയിൽ 10 ലക്ഷം രൂപ (ഇതിൽ 6 ലക്ഷം സ്ഥലം വാങ്ങുവാനും 4 ലക്ഷം വീടു വെയ്ക്കാനും) .

വാടക വീട്ടിൽ താമസിക്കാൻ രണ്ടു ഘട്ടമായി പരമാവധി ഒരു ലക്ഷം രൂപ . എന്നിങ്ങനെ തീർത്തും അനാകർഷകമായ ഒരു പാക്കേജാണ് സർക്കാർ മുന്നോട്ട് വച്ചിട്ടുള്ളതെന്നും നാട്ടുകാർ പറയുന്നു.

ഈയൊരു സാഹചര്യത്തിലാണ് കൃത്രിമ ജലപാത വിരുദ്ധ സംയുക്ത സമരസമിതി 2023 നവം. 21 ന് കണ്ണൂരിൽ മുഖ്യമന്ത്രിയുടെ നവകേരള സദസിലേക്ക് കണ്ണീർ സമർപ്പണ യാത്ര നടത്തിയത്.

പാരിസ്ഥിതിക ആഘാത പഠനം നടത്താതെ കൃത്രിമ ജലപാത നടപ്പിലാക്കരുതെന്നുള്ള ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവിലാണ് ജനങ്ങളുടെ ആശങ്ക അല്പമെങ്കിലും കുറഞ്ഞത്.

എന്തു തന്നെയായാലും ഒന്നുകിൽ ജനങ്ങളുടെ ആശങ്കയകറ്റി മാന്യമായ നഷ്ടപരിഹാരം നൽകി പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുക, അല്ലെങ്കിൽ കൃത്രിമജലപാത പദ്ധതി തീർത്തും ഉപേക്ഷിക്കുക -ഇതാണ് നാട്ടുകാരുടെ പൊതുവിലുള്ള ആവശ്യം.

artificial waterway;Houses and land will be lost, salt water will rise, and the demand for people's concerns is getting stronger

Next TV

Top Stories










News Roundup